അഹമ്മദാബാദ്: ചേട്ടന്റെ ചിറകിലേറി ഇന്ത്യയ്ക്ക് ലോകകപ്പ്..! തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ലോകകപ്പ് സ്വന്തമാക്കുന്നത്. അഹമ്മദാബാദിൽ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ പടുകൂറ്റൻ ടോട്ടലിന് മുന്നിൽ കിവീസ് ഇടറി വീണു. അഞ്ചു വിക്കറ്റ് വീഴ്ത്തി 255 റൺ ഉയർത്തിയ ഇന്ത്യയ്ക്ക് മുന്നിൽ കിവീസ് 96 റൺ അകലെ കീഴടങ്ങുകയായിരുന്നു. 259 ന് കിവീസിന്റെ എല്ലാ ബാറ്റർമാരും പുറത്തായി. 89 റൺ നേടി മുന്നിൽ നിന്ന സഞ്ജു സാംസണും, നാലു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുറയുമാണ് ഇന്ത്യയുടെ വിജയശില്പികളായത്.
പതിവിന് വിപരീതമായി പയ്യെത്തുടങ്ങുകയായിരുന്നു സഞ്ജു. ആദ്യ ഓവറിൽ നാലു പന്തുകൾ വെറുതെ കളഞ്ഞ സഞ്ജു അഞ്ചാം പന്തിൽ മാറ്റ് ഹെൻട്രിയെ സിക്‌സറിന് തൂക്കി. രണ്ടാം ഓവറിലും കളിയിൽ കാര്യമായ ഇംപാക്ട് ഇന്ത്യൻ ഓപ്പണർമാർക്ക് ഉണ്ടായിരുന്നില്ല. മൂന്നാം ഓവറിൽ ഇന്ത്യ വിശ്വരൂപം കാട്ടി. മൂന്നു ഫോറുകളാണ് ഇന്ത്യൻ ഓപ്പണർമാരുടെ ബാറ്റിൽ നിന്നും പിറന്നത്. താളെ കണ്ടെത്താനാവാതെ പോയ ന്യൂസിലൻഡ് ബൗളർമാരായ ലോക്കി ഫെർഗുൻണും മാറ്റ് ഹെൻട്രിയും നാലും അഞ്ചും ഓവറുകളിൽ എറിഞ്ഞൂ കൂട്ടിയത് ഏഴു വൈഡുകളാണ്. ഈ രണ്ട് ഓവറുകളിൽ നിന്നു മാത്രം അഭിഷേകും സഞ്ജുവും ചേർന്ന് 45 റണ്ണാണ് അടിച്ചു കൂട്ടിയത്.
പേസർമാരെ ഇന്ത്യൻ ഓപ്പണർമാർ ചേർന്ന് തല്ലിക്കെടുത്തി പവർപ്ലേയിൽ 98 റൺ അടിച്ചു കൂട്ടിയതോടെ എട്ടാം ഓവർ ക്യാപ്റ്റൻ മിച്ചൽ സാറ്റ്‌നർ സ്പിന്നർ രചിൻ രവീന്ദ്രയെ ഏൽപ്പിച്ചു. അതിന് ഫലമുണ്ടാകുകയും ചെയ്തു. ഓഫിൽ വൈഡ് ലൈനിന് ഏറെ അകലെയായി പോയ പന്തിൽ ബാറ്റ് വച്ച അഭിഷേകിന് പിഴച്ചു. ആദ്യ പന്ത് തന്നെ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി അഭിഷേക് മടങ്ങി. 21 പന്തിൽ മൂന്നു സിക്‌സും ആറു ഫോറും പറത്തി ഇന്ത്യൻ സ്‌കോർ ബോർഡിൽ നിർണ്ണായകമായ 52 റൺ കൂട്ടിച്ചേർത്താണ് അഭിഷേക് മടങ്ങിയത്.
ലോകകപ്പിൽ തുടർച്ചയായ മൂന്ന് ഡക്ക് അടക്കം റൺ വരൾച്ച നേരിട്ടിരുന്ന ലോകത്തിലെ ഒന്നാം നമ്പർ ടി20 താരത്തിന്റെ മടങ്ങിവരവായിരുന്നു നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ കണ്ടത്. ഫൈനലിൽ അക്ഷരാർത്ഥത്തിൽ ഇന്ത്യയ്ക്ക് വേണ്ടി അഴിഞ്ഞാടുകയായിരുന്നു അഭിഷേക്. അഭിഷേകിന്റെ വിക്കറ്റ് എടുത്ത ശേഷം വീണ്ടും ഇന്ത്യയെ പ്രതിരോധത്തിലാക്കാനായാണ് 14 ആം ഓവറിൽ ക്യാപ്റ്റൻ വീണ്ടും രചിൻ രവീന്ദ്രയെ പന്തേൽപ്പിച്ചത്. ആദ്യ മൂന്ന് പന്തുകൾ ഇഷാനും സഞ്ജുവും പ്രതിരോധിച്ചു പഠിച്ചു. പിന്നീട് മൂന്നു പന്തുകൾ സഞ്ജുവിന്റെ ബാറ്റിൽ നിന്നും ഗാലറിയിൽ എത്തിയാണ് വിശ്രമിച്ചത്.
കിവീസ് ബൗളർമാരിൽ എല്ലാവരും സഞ്ജുവിന്റെ ബാറ്റിന്റെ ചൂട് കൃത്യമായി അറിഞ്ഞ കാഴ്ചയാണ് അഹമ്മദാബാദിൽ കണ്ടത്. സ്പിന്നറാണെങ്കിലും പേസാണെങ്കിലും വേറുകൃത്യമില്ലാതെ സഞ്ജു കടന്നാക്രമിച്ചു. എട്ടു സിക്‌സും അഞ്ചു ഫോറും അടക്കം 193.47 സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജു കിവീസ് ബൗളർമാരെ ആക്രമിച്ചത്. 46 പന്തിൽ 89 റണ്ണെടുത്ത സഞ്ജുവാണ് ഇന്ത്യൻ ബാറ്റിംങ് നിരയിൽ മെല്ലെപ്പോയത് എന്നറിയുമ്പോഴാണ് ഇഷാന്റെയും, അഭിഷേകിന്റെയും കടന്നാക്രമണത്തിന്റെ ചൂട് അറിയുന്നത്.
25 പന്തിൽ 216 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഇഷാന്റെ ബാറ്റിംങ്. നാലു സിക്‌സും നാലു ഫോറും പറത്തിയ ഇഷാൻ 25 പന്തിലാണ് 54 റൺ എടുത്തത്. സഞ്ജുവിനും ഇഷാനും ശേഷം ക്രീസിൽ എത്തിയ സൂര്യയും (0), പാണ്ഡ്യയും (18) അതിവേഗം മടങ്ങിയതോടെ 250 എന്ന സ്‌കോർ ഇന്ത്യയ്ക്ക് അന്യമാകുമോ എന്നായി ആശങ്ക. എന്നാൽ, അവസാന ഓവറിൽ ശിവം ദുബൈ (പുറത്താകാതെ 26) നടത്തിയ വെടിക്കെട്ട് ഇന്ത്യയെ 250 കടത്തി.
ആശങ്കയില്ലാതെ പ്രത്യാക്രമണം…!
ബൗളിംങ് നിരയുടെ ഫോമിൽ തെല്ലും ആശങ്കയില്ലാതെയായിരുന്നു ഇന്ത്യയുടെ പ്രത്യാക്രമണം. എന്നാൽ, ഇന്ത്യയെ ഞെട്ടിച്ച് ആദ്യ രണ്ട് ഓവറിൽ നിന്നും ന്യൂസിലൻഡ് 25 റൺ അടിച്ചെടുത്തു. തിരിച്ചടിയ്ക്ക് കിവീസ് ഒരുങ്ങുകയാണ് എന്ന് തിരിച്ചറിഞ്ഞ ക്യാപ്റ്റൻ സൂര്യ അക്‌സർ പട്ടേലിനെ പന്തേൽപ്പിച്ചു. മൂന്നാം ഓവറിന്റെ നാലാം പന്തിൽ ആക്രമണകാരി ഫിൻ അലൻ (9) പുറത്ത്. തിലക് വർമ്മയുടെ മനോഹരമായ ക്യാച്ച് ഇന്ത്യൻ ശ്വാസം നേരെയാക്കി. പിന്നീട് സാക്ഷാൽ ബുറയുടെ ഊഴമായിരുന്നു. പന്തെടുത്ത ആദ്യ ഓവറിലെ ആദ്യ പന്തിൽ തന്നെ രചിൻ രവീന്ദ്ര (1) പുറത്ത്. ഇഷാൻ കിഷന്റെ മനോഹരമായ ക്യാച്ചായിരുന്നു രചിന് പുറത്തേയ്ക്കുള്ള വഴി തുറന്നത്.
47 ൽ ഗ്ലെൻ ഫിലിപ്‌സ് (5) അക്‌സർ പട്ടേലിന്റെ പന്തിൽ ക്ലീൻ ബൗൾഡായത് ഇന്ത്യയ്ക്ക് കാര്യങ്ങൾ എളുപ്പമാക്കി. പ്രതിരോധിച്ച് നിന്ന ചാപ്മാനെ (3) പാണ്ഡ്യ ക്ലീൻ ബൗൾഡ് ചെയ്ത് വിജയത്തിലേയ്ക്ക് വഴി തുറന്നു. അടിച്ചു കയറി ഒറ്റയ്ക്ക് മുന്നേറാനുള്ള സെർഫിറ്റിന്റെ (52) ശ്രമം 72 ൽ വരുൺ ചക്രവർത്തി തീർത്തി. ഇക്കുറി ബൗണ്ടറി ലൈനിൽ ക്യാച്ചെടുത്തതും ഇഷാൻ കിഷനായിരുന്നു. 124 ൽ ഡാരി മിച്ചലിനെ (17) അക്‌സർ പട്ടേൽ പുറത്താക്കിയതോടെ ഇനി എത്രദൂരം കിവീസ് മുന്നോട്ട് പോകുമെന്നായിരുന്നു അറിയേണ്ടിടയിരുന്നത്. 141 ൽ ജിമ്മി നീഷാമിനെയും (8), മാറ്റ് ഹെൻട്രിയെയും (0) തൊട്ടടുത്ത പന്തുകളിൽ പുറത്താക്കി ബുംറ ഇന്ത്യയെ വിജയത്തിലേയ്ക്ക് അടുപ്പിച്ചു. 152 ൽ മിച്ചൽ സാറ്റ്‌നറെ ക്ലീൻ ബൗൾഡ് ചെയ്ത് (43) ബുംറ വീണ്ടും ഇന്ത്യയെ മുന്നിൽ എത്തിച്ചു. നാല് ഓവറിൽ 15 റൺ മാത്രം വഴങ്ങിയ ബുംറ നാലു വിക്കറ്റാണ് വീഴ്ത്തിയത്. അക്‌സർ പട്ടേൽ മൂന്നും, പാണ്ഡ്യയും വരുൺ ചക്രവർത്തിയും ഓരോ വിക്കറ്റും വീഴ്ത്തി.



